ആഗോള ബഹുമതിയിൽ നിന്ന് സാംസ്കാരിക കേന്ദ്രത്തിലേക്ക്;’ഹൗസ് ഓഫ് വിസ്ഡം’ ശ്രദ്ധേയമാകുന്നു
ഷാർജ: യുനെസ്കോയുടെ ലോക പുസ്തക തലസ്ഥാനമെന്ന ആഗോള ബഹുമതിയിൽ നിന്ന് രൂപംകൊണ്ട ഷാർജയിലെ ‘ഹൗസ് ഓഫ് വിസ്ഡം’, മേഖലയിലെ പ്രധാന സാംസ്കാരിക അടയാളങ്ങളിലൊന്നായി മാറുന്നു. കേവലമൊരു ലൈബ്രറി എന്നതിലപ്പുറം കുറഞ്ഞ കാലം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെയും അക്കാദമിക് വിദഗ്ധരുടെയും വായനക്കാരുടെയുമെല്ലാം പ്രിയപ്പെട്ട കേന്ദ്രമായി ഇത് മാറിയിട്ടുണ്ട്. രൂപകൽപ്പന, ലൈബ്രറി, വിജ്ഞാനകേന്ദ്രം തുടങ്ങി നിരവധി മേഖലകളിലെ അംഗീകാരങ്ങളും തേടിയെത്തി. ഒരു സ്ഥിര സാംസ്കാരിക സ്ഥാപനമായിട്ടാണ് ഷാർജ നിക്ഷേപവികസന അതോറിറ്റി (ശുറൂഖ്) ഹൗസ് ഓഫ് വിസ്ഡം വിഭാവനം ചെയ്തത്. 2020 ഡിസംബറിൽ ജനങ്ങൾക്കായി വാതിൽ തുറന്ന ഹൗസ് ഓഫ് വിസ്ഡത്തിൽ, ദേശഭാഷാ ഭേദമന്യേ ഇന്ന് സന്ദർശകരെത്തുന്നു.”യുനെസ്കോയുടെ അംഗീകാരത്തെ പുതിയൊരു തുടക്കമായാണ് ഞങ്ങൾ വിലയിരുത്തിയത്. ഒരു ലൈബ്രറി കെട്ടിടം രൂപകൽപ്പന ചെയ്യുകയെന്നതിനപ്പുറം, ആധുനിക കാലത്ത് അറിവ് എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു, അവ എങ്ങനെ പങ്കുവെക്കപ്പെടുന്നു എന്ന് നിർവചിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം, അതിൽ ഞങ്ങൾ വിജയം കണ്ടു.” സാംസ്കാരിക പദ്ധതി രൂപപ്പെട്ടതിനെക്കുറിച്ച് ചീഫ് പ്രോജക്ട്സ് ഓഫീസർ ഖൗല അൽ ഹശ്മി പറയുന്നു.അഞ്ചര ലക്ഷത്തിലധികം പുസ്തകങ്ങളുടെ ഡിജിറ്റൽ-ഭൗതിക ശേഖരമുള്ള ഇവിടെ വായനശാലകൾക്കൊപ്പം ലക്ചർ ഹാളുകൾ, ചർച്ചാ മുറികൾ, എക്സിബിഷൻ സ്പേസുകൾ, പ്രോട്ടോടൈപ്പിംഗ് ലാബുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കേന്ദ്രത്തിൽ ഇംഗ്ലീഷ്, അറബിക് ഭാഷകളിലെ ലോകപ്രശസ്ത മാസികകളും വാരികകളും ലഭ്യമാണ്. അവിടെയിരുന്ന് വായിക്കുന്നതോടൊപ്പം സ്ഥിരം സന്ദർശകർക്ക് അംഗത്വമെടുത്ത് പുസ്തകങ്ങളെടുക്കാനുള്ള സൗകര്യമുണ്ട്. അപൂർവകലാസാഹിത്യ പ്രദർശനങ്ങൾക്കും വേദിയാകാറുള്ള ഹൗസ് ഓഫ് വിസ്ഡം, കലാ-സാഹിത്യ ശിൽപ്പശാലകളും സംഘടിപ്പിക്കാറുണ്ട്. കേവലം ഒരു സ്മാരകത്തിനപ്പുറം സാംസ്കാരിക വികസനത്തെ എങ്ങനെ ദീർഘകാലാടിസ്ഥാനത്തിൽ ജനങ്ങളിലേക്ക് എത്തിക്കാമെന്നും അത് വൈവിധ്യമാർന്ന പ്രാദേശിക സമൂഹത്തിന് എങ്ങനെ ഉപകാരപ്രദമാക്കാമെന്നും തെളിയിക്കുകയാണ് ശുറൂഖ് ഹൗസ് ഓഫ് വിസ്ഡത്തിലൂടെ ചെയ്യുന്നത്. സൗജന്യപ്രവേശനമുണ്ട്



