മർസൂഖിയുടെ വീട്ടു വാതിൽ എല്ലാ ബുധനാഴ്ചയും തുറന്നിടും ,ആർക്കും കയറിച്ചെന്നു നോമ്പുതുറക്കാം
ദുബൈ |മിർദിഫിൽ യു എ ഇ സ്വദേശിയായ ഉമർ മുഹമ്മദ് സുബൈർ മുഹമ്മദ് അൽ മർസൂഖിയുടെ വീട്ടു വാതിൽ എല്ലാ ബുധനാഴ്ചയും ഇഫ്താർ സമയത്തു പൊതു ജനങ്ങൾക്കായി തുറന്നിടും .വർഷങ്ങളായുള്ള പതിവാണിത് .മറ്റു മാസങ്ങളിലും ബുധനാഴ്ചകൾ രാത്രി അതിഥി സൽക്കാരത്തിന് അദ്ദേഹം നീക്കിവെക്കാറുണ്ട് . റമസാനിൽ ഈ ദിവസങ്ങളിൽ നൂറുകണക്കിനാളുകളാണ് വീട്ടുമുറ്റത്തെത്തുന്നത് .ഇന്ത്യക്കാരോടു സംവദിക്കാനാണ് അദ്ദേഹം ബുധനാഴ്ചകളെ നീക്കി വെച്ചിരുന്നത് .ഇപ്പോൾ നിരവധി രാജ്യക്കാർ അവിടെയെത്തുന്നു.മർസൂഖിയുടെ ആതിഥ്യ മര്യാദയിൽ സന്തോഷമടയുന്നു .റമസാനിൽ വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഒരുക്കുന്നത് .ആദ്യം ഈന്തപ്പഴവും മോരും വെള്ളവും മറ്റും .നിസ്കാര ശേഷം വീട്ടു മുറ്റത്തു നീളത്തിൽ ഷീറ്റ് വിരിച്ചു വലിയ പാത്രങ്ങളിൽ ഭക്ഷണങ്ങൾ വിളമ്പും . മിക്കപ്പോഴും മന്തിയും അരീസയും ആയിരിക്കും .മർസൂഖി തന്നെയാണ് ഭക്ഷണ വിതരണത്തിന് മുന്നിൽ നിൽക്കുക .ഓരോ ആളെയും കണ്ട് കുശലം ചോദിച്ചു വയറു നിറച്ചു കഴിക്കാൻ പ്രേരിപ്പിക്കും .പിന്നീട് അദ്ദേഹത്തിന്റെ മജ്ലിസിൽ ഒരുമിച്ചിരിക്കും. മർസൂഖി പോലീസിൽ മേജർ ആയിരുന്നു .റിട്ടയർ ആയ ശേഷവും പോലീസ് അംബാസഡറാണ് .കായിക വിനോദങ്ങളിൽ തത്‌പരനായ അദ്ദേഹം ചില മത്സരങ്ങളിൽ റഫറിയായി പ്രത്യക്ഷപ്പെടാറുണ്ട് .ഇടയ്ക്കിടെ കേരളം സന്ദർശിക്കാറുണ്ടെന്നു മർസൂഖി പറഞ്ഞു .കോഴിക്കോട് നോളജ് സിറ്റിയിലെത്തിയിരുന്നു .കർണാടക കൊടഗിൽ മർകസ് ഓഫ് ക്യാമ്പസിൽ ഈയിടെ ഒരു ചടങ്ങിൽ അതിഥിയായെത്തി .ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു



