മൊറോക്കോയിൽ ഭാവിക്കു വായന പ്രചാരണത്തിൽ ശൈഖ ബുദൂർ പങ്കെടുത്തു
ഷാർജ l 2026ലെ ലോക പുസ്തക തലസ്ഥാനമായി മൊറോക്കോയെ യുനെസ്കോ വിദ്യാഭ്യാസ, പുസ്തക സംസ്കാര ഗുഡ്‌വിൽ അംബാസഡർ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പ്രഖ്യാപിച്ചു . ‘ഭാവിക്കു വായന’ കാമ്പെയ്‌നും ‘ലോക പുസ്തക തലസ്ഥാനങ്ങളിലെ യുവ ശബ്ദങ്ങൾ’ എന്ന സംരംഭവും ഇതോടൊപ്പം മൊറോക്കോയിലെ റബാത്തിൽ ആരംഭിച്ചു .സമൂഹങ്ങളുടെ ഭാവി രൂപപ്പെടുന്നത് അറിവ് കൊണ്ട് മാത്രമല്ല, അത് വായിക്കാനും വ്യാഖ്യാനിക്കാനും ജീവനുള്ള അവബോധമാക്കി മാറ്റാനുമുള്ള കഴിവിലൂടെയുമാണെന്ന് ശൈഖ ബുദൂർ പറഞ്ഞു. യുവാക്കളിൽ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനും വിജ്ഞാന സമൂഹങ്ങൾക്കുള്ള അടിത്തറയായി വായനയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനും ഈ കാമ്പെയ്‌ൻ ലക്ഷ്യമിടുന്നു.
യുനെസ്കോയുമായി ചേർന്ന് നടപ്പിലാക്കുന്ന ‘യംഗ് വോയ്‌സസ് ഓഫ് വേൾഡ് ബുക്ക് ക്യാപിറ്റൽസ്’ എന്ന ആഗോള സാംസ്കാരിക സംരംഭത്തിനും ശൈഖ തുടക്കം കുറിച്ചു. വളർന്നുവരുന്ന എഴുത്തുകാരെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനും എഴുത്തിലൂടെ ഭാവി രൂപപ്പെടുത്താനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
മൊറോക്കോയിലെ യുവജന, സാംസ്കാരിക, ആശയവിനിമയ മന്ത്രി മുഹമ്മദ് മെഹ്ദി ബെൻസായിദ്, മഗ്രെബിനായുള്ള യുനെസ്കോ റീജിയണൽ ഓഫീസ് ഡയറക്ടർ ശറഫ് അഹ്മിമദ്, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ, പ്രതിനിധികൾ എന്നിവർ പങ്കെടുത്ത റബാത്തിൽ നടന്ന ചടങ്ങിലാണ് ഈ പ്രഖ്യാപനങ്ങൾ നടന്നത്.



