ബുർജ് അൽ അറബ് ഒന്നര വർഷത്തേക്ക് അടച്ചിടും
ദുബൈ l സപ്തനക്ഷത്ര ഹോട്ടലായ ബുർജ് അൽ അറബ് നവീകരണ പ്രവർത്തനങ്ങൾക്കായി ഒന്നര വർഷത്തേക്കു അടച്ചിടും . 1999-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം കാലത്തേക്ക് അടച്ചിടുന്നത് .ഹോട്ടലിൻ്റെ നടത്തിപ്പ് ജുമൈറ ഗ്രൂപ്പിനാണ് .ദുബൈ ടൂറിസത്തിന്റെ ആഗോള അടയാളമായി മാറിയ ഈ പായ്ക്കപ്പൽ മാതൃകയിലുള്ള കെട്ടിടത്തിന് കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരികയാണ് ലക്ഷ്യം. ഹോട്ടലിന്റെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ഉൾവശങ്ങൾ നവീകരിക്കും . കലാവസ്തു പുനർനിർമ്മിക്കുന്നതുപോലെ സൂക്ഷ്മമായ രീതിയിലായിരിക്കും പ്രവർത്തനങ്ങൾ നടക്കുകയെന്ന് ജുമൈറ ഗ്രൂപ്പ് സിഇഒ തോമസ് ബി മെയർ പറഞ്ഞു.
പാരീസ് ആസ്ഥാനമായുള്ള പ്രശസ്ത ഇന്റീരിയർ ആർക്കിടെക്റ്റ് ട്രിസ്റ്റൻ ഔവർ ആണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാരീസിലെ ഹോട്ടൽ ഡി ക്രിയോൺ ഉൾപ്പെടെയുള്ള ചരിത്രപ്രധാനമായ കെട്ടിടങ്ങൾ നവീകരിച്ച് പ്രശസ്തനാണ്. ഹോട്ടലിന്റെ പൈതൃകവും കരകൗശല വൈദഗ്ധ്യവും ഒട്ടും ചോർന്നുപോകാതെ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തുകയാണ് ദൗത്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
27 വർഷങ്ങൾക്ക് മുൻപ് പ്രവർത്തനം തുടങ്ങിയ ബുർജ് അൽ അറബ്, ദുബൈ ലോകത്തിലെ ഏറ്റവും വലിയ ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 321 മീറ്റർ ഉയരത്തിൽ ഒരു കൃത്രിമ ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പൂർണമായും സ്യൂട്ടുകൾ മാത്രമുള്ള ഈ ഹോട്ടലിലെ ഇന്റീരിയറുകളിൽ സ്വർണ്ണ ഇലകളും വിലപിടിപ്പുള്ള മാർബിളുകളും സ്വരോവ്സ്കി ക്രിസ്റ്റലുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ മാർച്ചിൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിനിടെ ഒരു ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ബുർജ് അൽ അറബിന്റെ പുറംഭാഗത്ത് ചെറിയ തീപിടുത്തം ഉണ്ടായിരുന്നു. എന്നാൽ സിവിൽ ഡിഫൻസ് ഉടൻ തന്നെ ഇത് കെടുത്തി .



