ഉത്സവങ്ങള്‍ ഉന്നതിക്കു വേണ്ടിയുള്ള യജ്ഞങ്ങളാണെന്ന് ശ്രീകുമാരന്‍ തമ്പി; സംഗീതത്തിന്റെ സഹായത്തോടെയാണ് ഭഗവദ്ഗീതപോലും നില നിന്നത്, പാട്ടിനെ പുച്ഛിക്കരുതെന്നും തമ്പി
പെരുവനം രാജ്യാന്തര ഗ്രാമോത്സവം 4-ാം പതിപ്പിന് തുടക്കമായി
ഉദ്ഘാടനച്ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി, കലാമണ്ഡലം ഗോപി, ഫെസ്റ്റിവല്‍ ക്യുറേറ്റര്‍ ടി ഡി രാമകൃഷ്ണന്‍, പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
3 ദിവസമായി നടക്കുന്ന സെഷനുകളില്‍ എ എ റഹിം എംപി, ഫിന്‍ലാന്‍ഡ് കൗണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്ട്രം, സത്യന്‍ അന്തിക്കാട്, സിനിമാതാരം ശോഭന, വൈശാഖന്‍, വി പി നന്ദകുമാര്‍, അഷ്ടമൂര്‍്ത്തി, ജി ആര്‍ ഇന്ദുഗോപന്‍, രാധാലക്ഷ്മി പത്മരാജന്‍, തരുണ്‍ മൂര്‍ത്തി തുടങ്ങി 50ഓളം പ്രമുഖർ
തൃശൂര്‍: ഉത്സവങ്ങളെന്നാല്‍ ബഹളമോ ആള്‍ക്കൂട്ടമോ വാക്‌പോരോ ജാഥയോ അല്ലെന്നും ഉത്സവങ്ങളെന്നാല്‍ ഉന്നതിക്കു വേണ്ടിയുള്ള യജ്ഞങ്ങളാണെന്നും. ശ്രീകുമാരന്‍ തമ്പി. കലയും സാഹിത്യവും സാമൂഹിക സംവാദങ്ങളും സംഗമിക്കുന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവം 4-ാം പതിപ്പ് ചേര്‍പ്പ് ശ്രീലകം ലൈഫ്‌ലോംഗ് ലേണിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്പത്തൊന്നക്ഷരാളീ എന്നു തുടങ്ങുന്ന പ്രസിദ്ധ ശ്ലോകമെഴുതിയത് നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചു മരിച്ച പെരുവനംകാരനായ മഴമംഗലം നാരായണന്‍ നമ്പൂതിരിയാണെന്നും പെരുവനത്തിന്റെ പാരമ്പര്യം അന്നേ കേള്‍വികേട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കവിയും ജ്യോതിശാസ്ത്രജ്ഞനും ജ്യോതിഷിയുമായിരുന്നു മഴമംഗലം. ആ ശ്ലോകത്തിന്റ ഒടുവില്‍ പറയുന്ന വലയാധീശ്വരി സാക്ഷാല്‍ ഊരമകത്തമ്മയാണെന്നും തമ്പി പറഞ്ഞു. സത്യമെന്നാല്‍ സത്താണെന്നും അത് അനശ്വരമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അച്ചടി ഇല്ലാത്ത കാലത്ത് രചിക്കപ്പെട്ട സാഹിത്യകൃതികളും ദാര്‍ശനികകൃതികളും ഭക്തികാവ്യങ്ങളും മറ്റും അതിജീവിച്ചത് അവ വൃത്തത്തില്‍ അഥവാ സംഗീതം അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് പാട്ടിനെ ആരും പുച്ഛിക്കരുത്. സംഗീതത്തിന്റെ സഹായത്തോടെയാണ് ഭഗവദ്ഗീതപോലും നിലനിന്നത്. ഉപനിഷദ് എന്നാല്‍ ഉപ നിഷദ് അഥവാ അടുത്ത് ഇരുന്ന് എന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇങ്ങനെ ഗുരുസമീപത്തിരുന്ന് ഗുരു പറയുന്നത് കേട്ടു പഠിക്കണമെങ്കില്‍ പഠിപ്പിക്കെപ്പടുന്നത് പദ്യരൂപത്തില്‍, താളത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യരത്‌നം ഗ്രൂപ്പ് എംഡി അഷ്ടവൈദ്യന്‍ ഇ ടി നീലകണ്ഠന്‍ മൂസ്സ്, ശ്രീലകം മാനേജിംഗ് ട്രസ്റ്റിയും ന്യൂയോര്‍ക്ക് സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസറുമായ സി വി കൃഷ്ണന്‍, സര്‍വമംഗള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അജയ്യകുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജീവ് മേനോന്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ ദിനേഷ് പെരുവനം, ട്രസ്റ്റി വേണുഗോപാൽ മേനോന്‍(ഒയാസിസ് എം ഡി ) , ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ടി ഡി രാമകൃഷ്ണന്‍, പെരുവനം കുട്ടന്‍മാരാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. നാലാമത് ഐവറി പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് പത്മശ്രീ കലാമണ്ഡലം ഗോപിയാശാന്‍ സമ്മാനിച്ചു. തുടര്‍ന്ന ലോകപ്രശസ്ത നര്‍ത്തകന്‍ പാര്‍ശ്വനാഥ് ഉപാധ്യായ അവതരിപ്പിച്ച ‘അനുഗതി’ എന്ന നൃത്തശില്‍പവും അരങ്ങേറി.
പുതിയ കാലം പുതിയ ലോകം എന്നതാണ് ഈ വര്‍ഷത്തെ പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന്റെ ഇതിവൃത്തം. 3 ദിവസമായി നടക്കുന്ന സെഷനുകളില്‍ എ എ റഹിം എംപി, ഫിന്‍ലാന്‍ഡ് കൗണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്ട്രം, സത്യന്‍ അന്തിക്കാട്, സിനിമാതാരം ശോഭന, വൈശാഖന്‍, വി പി നന്ദകുമാര്‍, അഷ്ടമൂര്‍്ത്തി, ജി ആര്‍ ഇന്ദുഗോപന്‍, രാധാലക്ഷ്മി പത്മരാജന്‍, തരുണ്‍ മൂര്‍ത്തി തുടങ്ങി 50ഓളം പേര്‍ പങ്കെടുക്കുന്നുണ്ട്.
രണ്ടാം ദിനമായ ഇന്ന് (ജനുവരി 3-ന് രാവിലെ 10ന് വി.കെ.എന്‍ രചനകളിലെ കാലസങ്കല്‍പ്പത്തെക്കുറിച്ച് നോവലിസ്റ്റ് കെ. രഘുനാഥനും വികെഎന്നിന്റെ മകള്‍ രഞ്ജന കൃഷ്ണകുമാറും സംസാരിക്കും. 11.-ന് മുന്‍ എം എല്‍എ കെ. എസ് ശബരിനാഥന്‍, രാജ്യസഭാ അംഗം എ.എ. റഹിം, രക്ഷ്ട്രീയ വക്താവായ ശങ്കു ടി. ദാസ്, സി.ഇഒ ലൈഫോളജി പ്രവീണ്‍ പരമേശ്വരന്‍ എന്നിവര്‍ പങ്കെടുക്കുന്ന രാഷ്ട്രീയ സംവാദം നടക്കും. ഉച്ചയ്ക്ക് ശേഷം 12-ന് കഥാകൃത്ത് വൈശാഖന്റെ പ്രഭാഷണവും, 2-ന് കവര്‍പേജ് ഡിസൈനര്‍ സുജിത്ത് ചന്ദ്രന്‍, രേഖാചിത്രകാരന്‍ മോഹന്‍ദാസ് എം, കവി ശ്രീജ നടുവം എന്നിവര്‍ പങ്കെടുക്കുന്ന പുസ്തക കവര്‍ ഡിസൈനിംഗിനെക്കുറിച്ചുള്ള സെഷനും ഉണ്ടാകും. വൈകിട്ട് 3-ന് കലാസംവിധാകനും ഗവേഷകനുമായ വേണുജി, നങ്ങ്യാര്‍കൂത്ത് കലാകാരി കപില വേണു, ഡോക്യൂമെന്ററി സംവിധായകന്‍ രാമചന്ദ്രന്‍ കേളി എന്നിവര്‍ പങ്കെടുക്കുന്ന കാണെക്കാണെ, 4-ന് നോവലിസ്റ്റും തിരകഥാകൃത്തുമായ ജി.ആര്‍. ഇന്ദുഗോപനും ,സിബുവും ചേരുന്ന ‘ശംഖുമുഖിയില്‍ നിന്ന്‌ന കാപ്പയിലേയ്ക്ക്’ എന്നീ സെഷനുകള്‍ നടക്കും. 7-ന് കലാമണ്ഡലം നീരജ് ജി.എം സംവിധാനം ചെയ്ത് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി എന്ന കഥകളിയും രാത്രി 9-ന് അണ്‍പ്ലഗ്ഗ്ഡ് മ്യൂസിക് പ്രോഗ്രാമായ മെലോ മിക്‌സും അരങ്ങേറും.
സമാപന ദിനമായ നാളെ (ജനുവരി 4) രാവിലെ 10ന് നോവലിസ്റ്റ് ഇ. സന്തോഷ്‌കുമാറും ചെറുകഥാകൃത്ത് പ്രിയ എഎസും സൂരജ് രാജേഷ് ചേലാടുംപങ്കെടുക്കുന്ന സാഹിത്യം കാലത്തിന്റെ കവാടം, 11.-ന് ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ കെ. സതീഷ് നമ്പൂതിരിപ്പാട്, മാധ്യമ പ്രവര്‍ത്തകരായ ഹാഷ്മി താജ് ഇബ്രാഹിം, സുജയ പാര്‍വതി എന്നിവര്‍ പങ്കെടുക്കുന്ന വാക്ക്, വാദം, വാഗ്വാദം എന്നീ സെഷനുകളും നടക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന തൂമി: അനശ്വരകഥാകാരന്‍ പത്മരാജന്റെ സ്മരണയ്ക്ക് എന്ന സെഷനില്‍ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി, പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി പത്മരാജന്‍, മകന്‍ പി. അനന്തപത്മനാഭന്‍, മകള്‍ മാധവിക്കുട്ടി, സിനിമാതാരം ബാബു നമ്പൂതിരി, ഉണ്ണി മേനോന്‍, ഉഷാ കാരിക്കത്ത് എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 2-ന് ഏഷ്യാനെറ്റ് ചാനല്‍ ഹെഡും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കിഷന്‍ കുമാര്‍ എം.എസും ചലച്ചിത്ര സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും പങ്കെടുക്കുന്ന ‘തുടരും’, 3ന് നോവലിസ്റ്റുകളായ അഷ്ടമൂര്‍ത്തി, വി. ജെ. ജെയിംസ്, ജിസ ജോസ് എന്നിവര്‍ പങ്കെടുക്കുന്ന ആവിഷ്‌കാരത്തിലെ അല്‍ഗോരിതങ്ങള്‍, 4.00-ന് മണപ്പുറം ഗ്രൂപ്പ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍, എമിര്‍കോം സി.ഇ.ഒ ഡോ. അജയ്യകുമാര്‍, യോഗക്ഷേമം ലോണ്‍സ് എംഡിയും സിഇഒയുമായ ഐ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കുന്ന കടപ്പുറം കടലിനപ്പുറം എന്ന സെഷനും നടക്കും.
വൈകീട്ട് 5-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഫിന്‍ലാന്‍ഡ് കൗണ്‍സല്‍ ജനറല്‍ എറിക് അഫ് ഹാള്‍സ്ട്രം, സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ പങ്കെടുക്കും. ഡോ പി നാരായണന്‍ കുട്ടി സ്മാരക പുരസ്‌കാരവും ചടങ്ങിന്റെ ഭാഗമായി നടക്കും. രാത്രി 6.30-ന് പത്മഭൂഷണ്‍ ശോഭന അവതരിപ്പിക്കുന്ന ഭരതനാട്യ പരിപാടിയോടെ മേളയ്ക്ക് സമാപനമാകും. ഗ്രാമോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസവും എം.ടി. വാസുദേവന്‍ നായരുടെ ‘മഞ്ഞ്’ എന്ന നോവലിനെ അടിസ്ഥാനമാക്കി ഡി. മനോജ് വൈക്കം ഒരുക്കിയ ഫോട്ടോഗ്രഫി പ്രദര്‍ശനവും പുസ്തകമേളയും നടക്കു്ന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 93871 78170
ഫോട്ടോ – ചേര്‍പ്പ് ശ്രീലകം ലൈഫ്‌ലോംഗ് ലേണിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പെരുവനം രാജ്യാന്തര ഗ്രാമോത്സവം 4-ാം പതിപ്പ് ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യുന്നു. വൈദ്യരത്‌നം ഗ്രൂപ്പ് എംഡി അഷ്ടവൈദ്യന്‍ ഇ ടി നീലകണ്ഠന്‍ മൂസ്സ്, ശ്രീലകം മാനേജിംഗ് ട്രസ്റ്റിയും ന്യൂയോര്‍ക്ക് സ്റ്റോണി ബ്രൂക്ക് യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസറുമായ സി വി കൃഷ്ണന്‍, സര്‍വമംഗള ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. അജയ്യകുമാര്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജീവ് മേനോന്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ ദിനേഷ് പെരുവനം, ട്രസ്റ്റി വേണുഗോപാല മേനോന്‍ എം. ഡി, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ടി ഡി രാമകൃഷ്ണന്‍ എന്നിവര്‍ സമീപം.



