കേരളത്തിൽ ദേശീയപാത വികസനത്തിനു ശേഷമുള്ള ആദ്യ ചുങ്കക്കവാട നിർമാണം കാസർകോട് ആരിക്കാടിയിൽ പൂർത്തിയായി. ദിവസങ്ങൾക്കകം പ്രവർത്തനക്ഷമമാകും.ക്യാമറകൾ കണ്ണു തുറന്നു.ഗേറ്റ് സ്ഥാപിച്ചു.ഈ “താത്കാലിക” ടോളിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭം നടത്തിയിരുന്നു.സ്ഥലം എം എൽ എ എ കെ എം അശ്റഫ് നിയമസഭയിൽ പ്രശ്നം ഉന്നയിച്ചിരുന്നു.എന്നാൽ,ദേശീയ പാത അതോറിറ്റിയുടെ ചൂഷണ മനോഭാവം വിജയിക്കുകയാണ്.ടോൾ നടത്തിപ്പുകാർക്കു വേണ്ടി അന്യായമായ നിലയിൽ നിർമാണം ധൃതിപ്പെട്ടു നടത്തി.
തലപ്പാടി-ചെങ്കള റീച്ച് കഴിഞ്ഞ് പെരിയയിലാണ് ടോൾ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ആരിക്കാടിയിൽ ടോൾ ദേശീയപാതയുടെ ബലത്തിന് തന്നെ വലിയ ആഘാതമാകുമെന്ന് വിലയിരുത്തപ്പെടുന്നു.നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ ഗതാഗതതടസത്തിൽപ്പെടുന്നത്.മിക്കവാഹനങ്ങളും നിർത്തിയിടുന്നത് പാലത്തിൽ.ഭാരവാഹനങ്ങൾ പാലത്തിന് ക്ഷതമേൽപിക്കുമെന്ന് തെളിഞ്ഞു വരുന്നു.ടോൾ പ്രവർത്തനക്ഷമമാകുന്നതോടെ വാഹനങ്ങളുടെ വരിനിൽക്കൽ കുമ്പള പട്ടണം വരെ നീളും.ആരിക്കാടി ഭാഗത്തു വൻ ഗതാഗതക്കുരുക്കിന് കാരണമാകും.ശാസ്ത്രീയ പരിശോധനയില്ലാതെയാണ് താത്കാലിക ചുക്കവാടത്തിന് സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നത്.പരിസ്ഥിതി ലോലപ്രദേശമാണ്.പരിസര വാസികൾക്കുള്ള സൗജന്യം ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.
ദേശീയ പാത അതോറിറ്റിയുടെ ആർത്തി കേരളത്തിൽ വരുത്തിവെയ്ക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല.കാസർകോട് ചെറുവത്തൂരിൽ ഒരു തൊഴിലാളി പാത വികസനത്തിനിടെ മണ്ണിടിഞ്ഞു മരിച്ചു.നിർമാണചെലവ് കുറയ്ക്കാൻ അശാസ്ത്രീയ പ്രവൃത്തിക്ക് അനുമതി നൽകിയതാണ് അടിസ്ഥാന കാരണം.പലയിടങ്ങളിലും പാത പൂർത്തിയാകുന്നതിന് മുമ്പ് ടോൾ ഗേറ്റ് സ്ഥാപിക്കാൻ തിടുക്കമുണ്ട്.പെരിയയിൽ വരേണ്ട ചുങ്കക്കവാടമാണ്.അവിടെ പാത നിർമാണം പൂർത്തിയാകാൻ വൈകുമെന്ന് കണ്ട് ദേശീയ പാത അതോറിറ്റി നനഞ്ഞിടം കുഴിക്കുന്നു.
0 80 1 minute read



