ദുബൈ വിമാനത്താവളത്തിലെ ‘റെഡ് കാർപറ്റ്’ പദ്ധതിക്ക് ആഗോള പുരസ്‌കാരം
ദുബൈ : യാത്രക്കാരുടെ വിമാനത്താവള നടപടിക്രമങ്ങൾ വേഗത്തിലാക്കിയ ‘റെഡ് കാർപറ്റ്’ സ്മാർട്ട് കോറിഡോർ പദ്ധതിക്ക് ആഗോള പുരസ്‌കാരം . സർക്കാർ മേഖലയിലെ മികച്ച നവീകരണ പദ്ധതികൾക്കുള്ള “ഡിസ്റ്റിങ്വിഷ്ഡ് ഇന്നൊവേഷൻ ബൈ പബ്ലിക് സെക്ടർ – ജിഡിഐ അവാർഡ് 2025” പുരസ്‌കാരമാണ് ഗ്ലോബൽ ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ജിഡിആർഎഫ്എ ദുബൈക്ക് സമ്മാനിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻഡ് സാ ങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട് ഇമിഗ്രേഷൻ പാതയായാണ് ‘റെഡ് കാർപറ്റ്’ പദ്ധതി വിലയിരുത്തപ്പെടുന്നത്. യാത്രക്കാർക്ക് പാസ്‌പോർട്ടോ മറ്റ് യാത്രാരേഖകളോ കാണിക്കാതെ തന്നെ ഏതാനും സെക്കൻഡുകൾക്കകം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കുന്നു.
ഒരു വർഷം മുൻപ് വിമാനത്താവളങ്ങളിൽ ആരംഭിച്ച പദ്ധതി, യാത്രക്കാരുടെ സമയം ലാഭിക്കുകയും നീണ്ട കാത്തിരിപ്പുകൾ ഒഴിവാക്കുകയും ചെയ്തതോടെയാണ് വലിയ ജനശ്രദ്ധ നേടിയത്. ബയോമെട്രിക് സാങ്കേതികവിദ്യയും എഐ സംവിധാനങ്ങളും സംയോജിപ്പിച്ച ഈ സേവനം യാത്രാനുഭവത്തെ കൂടുതൽ ലളിതവും സുരക്ഷിതവുമായി മാറ്റിയതായി അധികൃതർ അറിയിച്ചു.
സാധാരണ ഇമിഗ്രേഷൻ നടപടികളെ മനുഷ്യസൗഹൃദവും വേഗതയേറിയതുമായ അനുഭവമാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദുബൈയിൽ ഓരോ യാത്രക്കാരനെയും പ്രത്യേക അതിഥിയെപ്പോലെ സ്വീകരിക്കണമെന്ന ആശയത്തിലാണ് “റെഡ് കാർപറ്റ്” രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
നവീകരണ സംസ്കാരം സർക്കാർ സേവനങ്ങളുടെ അടിസ്ഥാന ഘടകമാക്കിയ ദുബൈ നേതൃത്വത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് ജി ഡി ആർ എഫ് എ മേധാവി ലഫ് :ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു.



