പ്രത്യേക വിമാനങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ കുവൈത്തിലേക്കും എത്തിച്ച് ലുലു
കുവൈത്ത് സിറ്റി : ആവശ്യസാധനങ്ങളുടെ സുഗമമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് 82 ടൺ ഭക്ഷ്യോത്പന്നങ്ങൾ പ്രത്യേക വിമാനങ്ങളിൽ കുവൈത്തിലേക്ക് എത്തിച്ച് ലുലു ഗ്രൂപ്പ്. കേരളത്തിൽ നിന്ന് ഉൾപ്പടെ 32 ടൺ പഴം പച്ചക്കറി ഉത്പന്നങ്ങൾ കൊച്ചിയിൽ നിന്നും, ഇറച്ചി ഉത്പന്നങ്ങൾ അടക്കം ഡൽഹിയിൽ നിന്ന് 50 ടൺ ഭക്ഷ്യോത്പന്നങ്ങളുമാണ് കുവൈത്ത് എയർവേസിന്റെ പ്രത്യേക വിമാനങ്ങളിൽ കുവൈറ്റിലേക്ക് എത്തിച്ചത്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിലെ കർഷകർക്കും ഭക്ഷ്യ കയറ്റുമതി മേഖലയ്ക്കും വലിയ ആശ്വാസമാകുന്നത് കൂടിയായി ലുലുവിന്റെ നീക്കം. ദിവസങ്ങൾക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ള 80 ടണ്‍ പഴം, പച്ചക്കറികളും ഡൽഹിയിൽ നിന്ന് 80 ടൺ ഇറച്ചി ഉത്പന്നങ്ങളും യുഎഇയിലേക്ക് ലുലു എത്തിച്ചിരുന്നു. 8 ദിവസത്തിനിടെ 18 വിമാനങ്ങളിലായി ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഭക്ഷ്യോപന്നങ്ങൾ ജിസിസി വിപണികളിലേക്ക് ലുലു ലഭ്യമാക്കിയിരുന്നു.
കാർഷിക കയറ്റുമതി രംഗത്തിനും ഉണർവേകുന്നതാണ് ഈ നീക്കം. കൂടുതൽ കാർഗോ വിമാന സർവീസുകൾ വരും ദിവസങ്ങളിലും തുടരാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം.




