എയർ കേരളക്ക് പൂർണ്ണ പിന്തുണയുമായി കേരളം
ദുബൈ: കേരളത്തിലെ ആദ്യ സ്വകാര്യ വിമാന സർവിസ് കമ്പനിയായ എയർകേരള അധികൃതർ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ എം.എൽ.എ, നിയമ സഭ സ്പീക്കർ എ.എൻ ശംസീർ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എയർ കേരളയുടെ മാതൃസ്ഥാപനമായ സെറ്റ്ഫ്ലൈ ഏവിയേഷൻ ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയ്യൂബ് കല്ലട ചീഫ് ഓപറേറ്റിങ് ഓഫിസർ (സി.ഇ.ഒ) ഹരീഷ് കുട്ടി എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. കുറഞ്ഞ ചെലവിൽ ആഭ്യന്തര വിമാന സർവിസ് ആരംഭിക്കുന്നതിന് മുഖ്യമന്ത്രിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അഫി അഹമ്മദ് പറഞ്ഞു. കമ്പനിയുടെ ആസ്ഥാനമായ കൊച്ചി കൂടാതെ തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് കൂടി സർവിസ് തുടങ്ങാനുള്ള എല്ലാ സഹായങ്ങളും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഭ്യന്തര സർവിസായി തുടങ്ങിയ ശേഷം വൈകാതെ വിദേശ സർവിസ് നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് അഫി അഹമ്മദ് നേതാക്കളെ ധരിപ്പിച്ചു. ടയർ 2 നഗരങ്ങളെ ബന്ധിപ്പിച്ച് കൊച്ചിയിൽ നിന്ന് ഹൈദരാബാദിലേക്കാണ് ആദ്യ ആഭ്യന്തര സർവിസ്. ഇതിനായി കേന്ദ്ര ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് അനുമതി പത്രം ലഭിച്ചുകഴിഞ്ഞു. പ്രവർത്തന ലൈസൻസ് നേടുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. അഞ്ച് വിമാനങ്ങളാണ് ആഭ്യന്തര സർവിസിനായി ഉപയോഗിക്കുന്നത്. എയർ കേരള എന്ന സ്വപ്ന പദ്ധതിക്ക് കേരള സർക്കാരിന്റെ എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എന്ത് സഹായവും ഒരുക്കാൻ സന്നദ്ധനാണെന്നും അദ്ദേഹം പ്രതിനിധി സംഘത്തോട് വാഗ്ദാനം ചെയ്തു. സംഘം നിയമസഭ സ്പീക്കർ എ എം ഷംസീർ, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, സിയാൽ ഡയരക്ടർ ബോർഡ് അംഗം അൻവർ സാദത്ത് എം. എൽ. എ, മാത്യു കുഴൽനാടൻ എം. എൽ. എ,സണ്ണി ജോസഫ് എം. എൽ. എ, മാണി സി കാപ്പൻ എം. എൽ. എ തുടങ്ങിയ നേതാക്കളുമായി സംഘം ചർച്ച നടത്തി. കൊച്ചി, കണ്ണൂർ എന്നിവ കൂടാതെ തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ വിമാനത്താവളങ്ങളെ കൂടി ബന്ധിപ്പിച്ചുള്ള സർവീസുകൾ കൂടി പ്രാവർത്തികമാക്കണമെന്നും കേരള വിനോദ സഞ്ചാര മേഖലക്ക് എയർ കേരള മുതൽക്കൂട്ടാകട്ടെയെന്നും പദ്ധതി കേരളത്തിന് അഭിമാനിക്കാൻ വകയുള്ളതാണെന്നും നേതാക്കൾ ആശംസിച്ചു. സർവിസ് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരള സർക്കാറിന്‍റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയാണ് കമ്പനിക്ക് ലഭിച്ചതെന്നും അഫി അഹമ്മദ് പറഞ്ഞു.
0 12 1 minute read