ഷാർജയിൽ കാറിടിച്ച് രണ്ട് വയസ്സുകാരൻ മരിച്ചു; വിടപറഞ്ഞത് ഉപ്പയെ കാണാൻ സന്ദർശക വിസയിലെത്തിയ മലയാളി ബാലൻ
ഷാർജ: പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി പിഞ്ചുബാലന്റെ വിയോഗം. ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്.
തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 -നാണ് കുട്ടി നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞുനിൽക്കേണ്ട സന്ദർശനകാലയളവിലാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.
ബുധനാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. കാർ തട്ടിയാണ് മരണം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച അൽ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.




