ഗൾഫുഡ് : ഇന്ത്യൻ ഉത്പന്നങ്ങളുടെ മികവ് വ്യക്തമാക്കി പവലിയൻ തുറന്നു
ദുബൈ : ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ 31-ആം പതിപ്പിന് മികച്ച പ്രതികരണം.195 രാജ്യങ്ങളിൽ നിന്ന് 8500 ലേറെ പ്രദർശകരെത്തി . ദുബൈ വേൾഡ് ട്രേഡ് സെന്ററിലും എക്സിബിഷൻ സെന്ററിലുമായി നടക്കുന്ന പ്രദർശനത്തിൽ ലോകത്തെ മുൻനിര സ്ഥാപനങ്ങളും, വിദഗ്ധരും അടക്കം പങ്കെടുക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഇരുന്നൂറോളം പ്രദർശകരാണ് ഇത്തവണ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് ഉൾപ്പടെയുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങളും പ്രദർശനത്തിലുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങളുടെ മികവ് വിളിച്ചോതി അപ്പേഡ പവലിയൻ ചെയർമാൻ അഭിഷേക് ദേവ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഫുഡ് പ്രോസസിങ്ങ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി എ.പി. ദാസ് ജോഷി ഉദ്ഘാടനം ചെയ്തു.
ആഗോള കാർഷിക-ഭക്ഷ്യോത്പന്നങ്ങളുടെ പ്രദർശനവുമായി ശ്രദ്ധേയമാണ് ലുലു പവലിയൻ. കാനഡ, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക തുടങ്ങി വിവിധ രാജ്യങ്ളിൽ നിന്നുള്ള ഉത്പന്നങ്ങൾ ലുലു അവതരിപ്പിച്ചു.
ലിത്വാനിയ കാർഷിക മന്ത്രി ആൻഡ്രിയസ് പാലിയോനിസ്, കാനഡ അൽബർട്ട കാർഷിക മന്ത്രി ആർജെ സിഗുർഡ്സൺ, ഓസ്ട്രേലിയ വാണിജ്യ ടൂറിസം മന്ത്രി ഡോൺ ഫാരൽ, സിക്കിം കാർഷിക മന്ത്രി പുരൺ കുമാർ ഗുരുങ്ങ്, ഇന്ത്യൻ ഫുഡ് പ്രോസസിങ്ങ് ആൻഡ് ഇൻഡസ്ട്രീസ് സെക്രട്ടറി എ.പി ദാസ് ജോഷി, അപ്പേഡ ചെയർമാൻ അഭിഷേക് ദേവ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ആഗോള ഉത്പന്നങ്ങൾക്ക് മികച്ച വിപണി ലുലു സ്റ്റോറുകലിൽ ലഭ്യമാക്കും.
റീട്ടെയ്ൽ രംഗത്തെ മികച്ച മാറ്റങ്ങൾ അടക്കം പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ ഗൾഫുഡ് എന്നും ആരോഗ്യകരമായ ഭക്ഷണശൈലി ഉൾപ്പടെ പ്രതിഫലിക്കുന്നതാണ് ഗൾഫുഡിലെ പ്രദർശനങ്ങളെന്നും എം.എ യൂസഫലി വ്യക്തമാക്കി. ഇന്ത്യൻ ഉത്പന്നങ്ങളുടെ മികവ് പ്രദർശനത്തിൽ ശ്രദ്ധേയമെന്നും അദേഹം പറഞ്ഞു.
അടിപൊളി റീഫ്രെഷിങ്ങ് ഡ്രിങ്ക് അവതരിപ്പിച്ചു
മലയാളി സംരംഭകരുടെ പോളിഷ് ബ്രാൻഡായ അടിപൊളി റീഫ്രെഷിങ്ങ് ഡ്രിങ്ക് ലുലു അവതരിപ്പിച്ചു. ഗൾഫുഡിലെ ഇന്നോവേറ്റീവ് പ്രൊഡക്ടുകളിൽ ഒന്നാണ് അടിപൊളി. കഫീൻ ഫ്രീയായ റീഫ്രെഷിങ്ങ് ഡ്രിങ്കാണ് ഇത്. വിറ്റാമ്മിൻസ്, മഗ്നേഷ്യം, സ്വാഭാവിക പഞ്ചസാര എന്നിവയാണ് ഡ്രിങ്കിന്റെ പ്രത്യേകത. ലുലു സ്റ്റോറുകളിൽ അടിപൊളി റീഫ്രെഷിങ്ങ് ഡ്രിങ്ക് ലഭ്യമാകും. ലിത്വാനിയൻ ഭക്ഷ്യോത്പന്നങ്ങളുടെ സാന്നിദ്ധ്യം വിപുലമാക്കാൻ ലിറ്റ്ഫുഡ്, സൗദി അറേബ്യയിലെ മുൻനിര പോൾട്ടറി ഉത്പാദകരായ അരാസ്കോ (എൻതാജ്), യുഎസ്എ ആസ്ഥാനമായ ഗ്രിഫിത്ത് ഫുഡ്സ് എന്നിവരുമായും ലുലു ധാരണാപത്രം ഒപ്പുവച്ചു. 195 രാജ്യങ്ങളിൽ നിന്ന് 8500 പ്രദർശകരാണ് ഗൾഫുഡിൽ ഭാഗമാകുന്നത്.



