ശ്രീലങ്കൻ ജനതയ്ക്ക് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ്
അബുദാബി : ഡിറ്റ്‍വ ചുഴലിക്കാറ്റിലിലും പ്രളയത്തിലും കനത്ത നാശനഷ്ടമുണ്ടായ ശ്രീലങ്കയ്ക്ക് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. ദുരിതാശ്വാസ സഹായമായി 3.2 കോടി ശ്രീലങ്കൻ രൂപ ( 1 ലക്ഷം ഡോളർ ) ശ്രീലങ്കയ്ക്ക് നൽകി. അബുദാബിയിലെ ശ്രീലങ്കൻ എംബസിയിലെത്തി 1 ലക്ഷം ഡോളറിന്റെ ചെക്ക് യുഎഇയിലെ ശ്രീലങ്കൻ അംബാസിഡർ അരുഷ കൊറേയ്ക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി കൈമാറി.
ദുരിതം അനുഭവിക്കുന്ന ശ്രീലങ്കൻ ജനതയുടെ പുനരധിവാസത്തിനായുള്ള ദുരിതാശ്വാസ ഫണ്ടിലേക്കാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹായം. ശ്രീലങ്കയുടെ പുനരധിവാസത്തിനായി എല്ലാവിധ പിന്തുണയും ഉറപ്പ് നൽകുന്നുവെന്ന് ശ്രീലങ്കൻ അംബാസിഡർ അരുഷ കൊറേയെ എം.എ യൂസഫലി അറിയിച്ചു.
പ്രകൃതി ദുരിതത്തിൽ വിറങ്ങലിച്ച് പോയ മനുഷ്യരുടെ ജീവിത്തിൽ അർഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാൻ എം.എ യൂസഫലിയുടെ സഹായം കരുത്തേകുമെന്നും, മാനുഷിക മൂല്യങ്ങളെ ഉയർത്തിപിടിക്കുന്ന സമീപനമെന്നും യുഎഇയിലെ ശ്രീലങ്കൻ അംബാസിഡർ അരുഷ കൊറേ വ്യക്തമാക്കി.
കനത്ത നാശനഷ്ടമുണ്ടായ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യ, യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങൾ ശ്രീലങ്കയ്ക്ക് സഹായം ഉറപ്പ് നൽകിയിരുന്നു. മരുന്ന്, ആവശ്യവസ്തുക്കൾ, കുടിവെള്ളം അടക്കമുള്ളവ പൂർണതോതിൽ ലഭ്യമാക്കാൻ സുസജ്ജമായ പ്രവർത്തനങ്ങളും തുടരുകയാണ്.



