ഷാർജI ഷാർജ രാജ്യാന്തര പുസ്തക മേളയ്ക്ക് ഉജ്വല തുടക്കം . ഷാർജ ഭരണാധികാരി ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.ബുക്ക് അതോറിറ്റി അധ്യക്ഷ ശൈഖ ബുദൂർ ബിൻത് അൽ ഖാസിമി,സി ഇ ഒ അഹ്മദ് റക്കദ് അൽ ആമിരി തുടങ്ങിയവർ സന്നിഹിതരായി . രാജ്യാന്തര പുസ്തകമേളയ്ക്ക് കൊടിയേറിയപ്പോൾ ഇത്തവണയും മലയാളത്തിന് ഗംഭീര പ്രാതിനിധ്യം .ഏഴാം നമ്പർ ഹാൾ മലയാള പ്രസാധകരെക്കൊണ്ട് നിറഞ്ഞു.ധാരാളം എഴുത്തുകാർ എത്തി . ആദ്യ ദിവസം തന്നെ റൈറ്റേർസ് ഫോറത്തിൽ നിരവധി മലയാള പുസ്തകങ്ങളുടെ പ്രകാശനം നടന്നു . നിങ്ങളും പുസ്തകവും തമ്മിൽ എന്ന പ്രമേയത്തിൽ ഷാർജ എക്സ്പോ സെന്‍ററിലാണ് പുസ്തകോത്സവം . 12 ദിവസം നീളുന്ന ഈ മഹോത്സവത്തിൽ ഇന്ത്യയടക്കം 66 രാജ്യങ്ങളിൽ നിന്ന് 250ൽ ഏറെ പ്രമുഖ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്നു . ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഈ മാസം 16 വരെയാണ് മേള.
കഴിഞ്ഞ വർഷത്തെ ബുക്കർ പ്രൈസ് ജേതാവ് കന്നഡ എഴുത്തുകാരി ബാനു മുശ്താക് , മുംബൈയിലെ ക്രൈം റിപ്പോർട്ടറും ത്രില്ലർ നോവലിസ്റ്റുമായ ഹുസൈൻ സയ്യദി , കവി സച്ചിദാനന്ദൻ, മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരും വയലാർ അവാർഡ് ജേതാക്കളുമായ കെ.ആർ. മീര, ഇ. സന്തോഷ് കുമാർ എന്നിവർ ഇത്തവണത്തെ മേളയിൽ ഔദ്യോഗിക അതിഥികളാണ് .ബാനുവിൻ്റെ കഥാസമാഹാരം ‘ഹാർട്ട് ലാംപ്’ മേളയിൽ ലഭ്യമാണ് . ഡിജിറ്റൽ ലോകത്തെ ശ്രദ്ധേയ എഴുത്തുകാരായ ഇന്ത്യയിൽ നിന്നുള്ള പ്രജക്ത കോലി (മോസ്റ്റ്ലി സെയിൻ), പായൽ അറോറ, എന്നിവരും സാന്നിധ്യമറിയിക്കും.
നൈജീരിയൻ സാഹിത്യകാരി ചിമാമണ്ട എൻഗോസി അഡിച്ചി എത്തും . ‘ഡ്രീം കൗണ്ട്’ എന്ന ഏറ്റവും പുതിയ നോവലുമായാണ് ചിമാമണ്ട എത്തുന്നത്.
ഇറ്റാലിയൻ ഭൗതികശാസ്ത്രജ്ഞനും ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനുമായ പ്രഫ. കാർലോ റോവെല്ലിയും അതിഥിയായെത്തും.
സിനിമ താരമായ വിൽ സ്മിത്തിന്‍റെ സാന്നിധ്യമാണ് ഇപ്രാവശ്യത്തെ മറ്റൊരു ആകർഷണം. 14ന് നടക്കുന്ന സെഷനിൽ അദ്ദേഹം മൂന്ന് പതിറ്റാണ്ടുകാലത്തെ സിനിമാ, സംഗീത, സംരംഭകത്വ അനുഭവങ്ങൾ പങ്കുവയ്ക്കും.
2023ലെ ബുക്കർ സമ്മാനം നേടിയ ഐറിഷ് എഴുത്തുകാരൻ പോൾ ലിഞ്ചും ഷാർജ പുസ്തകമേളയിൽ എത്തും.
0 16 1 minute read



