ദമാസ് ജുവല്ലറിയുടെ 67 ശതമാനം ഓഹരികൾ തനിഷ്ക് ഏറ്റെടുത്തു
ദുബൈlദമാസ് ജുവല്ലറിയുടെ 67 ശതമാനം ഓഹരികളും തനിഷ്ക് ഏറ്റെടുത്തു.ഇന്ത്യയുടെ ടൈറ്റാൻ കമ്പനിയുടെ ഭാഗമാണിത്. ഗൾഫ് മേഖലയിൽ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിതെന്ന് ടൈറ്റാൻ കമ്പനി എം ഡി വെങ്കിട്ടരാമൻ അറിയിച്ചു.രണ്ട് വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഒരുമിക്കലാണിത്.ടാറ്റ ഗ്രൂപ്പിന്റെ ഭാഗവും തനിഷ്‌കിന്റെ മാതൃസ്ഥാപനവുമായ ടൈറ്റാന്‍ കമ്പനി ലിമിറ്റഡ് ഗള്‍ഫ് മേഖലയില്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ദമാസ് ജുവല്ലറിയുമായി കൈകോർക്കുകയാണ്. ദുബൈ കേന്ദ്രമായുള്ള ദമാസിന്റെ 67 ശതമാനം ഓഹരികളാണ് ഏറ്റെടുത്തത്. മേഖലയില്‍ ആഴത്തില്‍ വേരുറപ്പിക്കാനുള്ള ടൈറ്റാന്റെ ധീരമായ നീക്കമായാണിത് വിലയിരുത്തപ്പെടുന്നത്.
ജുവല്ലറി റീറ്റെയില്‍ മേഖലയിലെ ഏറ്റവും വിശ്വസ്തരായ രണ്ട് ബ്രാന്‍ഡുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പുതിയ പങ്കാളിത്തമെന്ന് ടൈറ്റാന്‍ കമ്പനി പ്രതിനിധികള്‍ പറഞ്ഞു. കമ്പനിയുടെ ആഗോളവിപണിയിലേക്കുള്ള വിപുലീകരണഘട്ടത്തിലെ സുപ്രധാന നിമിഷമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ടൈറ്റാന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനി ടൈറ്റാന്‍ ഹോള്‍ഡിങ്‌സ് ഇന്റര്‍നാഷനല്‍ മുഖേനയാണ് ദമാസ് ജ്വല്ലറിയുടെ ഏറ്റെടുക്കല്‍ സാധ്യമാക്കിയത്. ഇതുവഴി യു.എ.ഇ., ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലെ 146 ദമാസ് സ്റ്റോറുകളുടെ ഭാഗമാകാന്‍ തനിഷ്‌കിന് സാധിച്ചു. മാത്രമല്ല, ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ജുവല്ലറി ബ്രാന്‍ഡുകളില്‍ ഒന്ന് എന്ന പദവിയില്‍ നിലയുറപ്പിക്കാനുമായി.
ഒരു ബിസിനസ് ഇടപാട് എന്നതിലുപരി, വിശ്വാസ്യതയും രൂപകല്‍പനാമികവും ആഭരണങ്ങള്‍ സംബന്ധിച്ച ആഴത്തിലുള്ള ധാരണയും അടിസ്ഥാനമാക്കി വളര്‍ന്നുവന്ന രണ്ട് പ്രമുഖ ബ്രാന്‍ഡുകളുടെ കൂടിച്ചേരലാണിതെന്ന് ടൈറ്റാന്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സി.കെ. വെങ്കിട്ടരാമന്‍ പറഞ്ഞു. ‘ഗള്‍ഫ് മേഖലയില്‍ തനിഷ്‌കിന്റെ ചുവടുകള്‍ക്ക് ശക്തിപകരുന്നതും ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ കുതിക്കുന്ന ജുവല്ലറി റീറ്റെയില്‍ വിപണിയില്‍ പുതിയ സാധ്യതകള്‍ക്ക് വഴിതെളിയിക്കുന്നതുമാണിത്. ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മാറ്റമാണ് ഈയൊരു ബിസിനസ് ഡീലിനെ സവിശേഷമാക്കുന്നത്’-അദ്ദേഹം പറഞ്ഞു.
പുതിയ പങ്കാളിത്തത്തോടെ, രണ്ട് തരത്തിലുള്ള ഉപഭോക്താക്കളെയാണ് ടൈറ്റാന്‍ ലക്ഷ്യമിടുന്നത്- തനിഷ്‌കിലൂടെ ഇന്ത്യക്കാരും മറ്റു തെക്കനേഷ്യന്‍ ജനവിഭാഗങ്ങളും ദമാസിലൂടെ അറബ് രാജ്യക്കാരെയും.
‘ദമാസ് തങ്ങളുടെ ബ്രാന്‍ഡ് ഐഡന്റിറ്റിക്ക് കീഴില്‍ പ്രവര്‍ത്തനം തുടരുമ്പോള്‍ തന്നെ, പുതിയ പങ്കാൡത്തത്തിലൂടെ വിപുലമായ ആഭരണ കലക്ഷനും പ്രവര്‍ത്തന പങ്കാളിത്തവും ഉപഭോക്താക്കള്‍ക്ക് സുഖകരമായ റീറ്റെയില്‍ ഷോപ്പിങ് അനുഭവവും ലഭ്യമാക്കുന്നു’- വെങ്കിട്ടരാമന്‍ പറഞ്ഞു.
ദമാസ് എക്കാലത്തും മനോഹാരിതയ്ക്കും പാരമ്പര്യത്തിനും രൂപകല്‍പനാചാതുര്യത്തിനും പ്രാധാന്യം കൊടുത്തിട്ടുണ്ടെന്ന് മന്നൈ കോര്‍പറേഷന്‍ ഗ്രൂപ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അലേഖ് ഗ്രേവാല്‍ പറഞ്ഞു. ‘ടൈറ്റാന്റെ പിന്തുണയോടെ, ഞങ്ങള്‍ക്ക് ആഗോള റീറ്റെയില്‍ വിദഗ്ധരിലേക്കും ‘ഫ്യൂച്ചര്‍-റെഡി’ കാഴ്ചപ്പാടിലേക്കും എത്തിപ്പെടാനായി.