ദുബൈ എയർപോർട്ടിൽ കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടർ സൂപ്പർ ഹിറ്റ്: വിസ്മയകരമായ യാത്രാനുഭവം ലക്ഷക്കണക്കിന് കുട്ടികളിലേക്ക്
——-
ദുബൈ | കുട്ടികൾക്ക് അവിസ്മരണീയമായൊരു യാത്രാനുഭവം സമ്മാനിച്ചുകൊണ്ട്, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കുട്ടികളുടെ പ്രത്യേക പാസ്‌പോർട്ട് കൗണ്ടറുകൾ വൻ വിജയമായി . 2023 ഏപ്രിൽ 19 -ന് ടെർമിനൽ 3-ൽ ആരംഭിച്ച ഈ പദ്ധതിക്ക് ലഭിച്ച മികച്ച സ്വീകാര്യതയെ തുടർന്ന്, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ടെർമിനൽ 1, 2 എന്നിവിടങ്ങളിലെ അറൈവൽ ഭാഗത്തേക്കും ഇത് വ്യാപിപ്പിക്കുകയായിരുന്നു. ഇതിനോടകം ലക്ഷക്കണക്കിന് കുട്ടികളാണ് ഈ പ്രത്യേക കൗണ്ടറുകളിലൂടെ കടന്നുപോയത്.
കുട്ടികൾക്കായി ലോകത്തെ ആദ്യത്തെ സമർപ്പിത ഇമിഗ്രേഷൻ കൗണ്ടർ ജി ഡി ആർ എഫ് എ
മേധാവി ലഫ് :ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയാണ് കുരുന്നുകൾക്ക് തുറന്നു കൊടുത്തത്. .നാല് മുതൽ പന്ത്രണ്ട് വയസ്സുവരെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പാസ്‌പോർട്ട് കൗണ്ടറുകൾ,ആകർഷകവും കുട്ടികൾക്കിണങ്ങിയതുമായ തീമിലാണ് ഒരുക്കിയിരിക്കുന്നത്. ദുബായിൽ എല്ലാവർക്കും പ്രത്യേകിച്ച് ഭാവി തലമുറയെ പ്രതിനിധീകരിക്കുന്ന കുട്ടികൾക്കും സുരക്ഷിതവും ആസ്വാദ്യകരുമായ അന്തരീക്ഷം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരത്തിലുള്ള കൗണ്ടറുകൾ.സാധാരണ പാസ്‌പോർട്ട് നടപടിക്രമങ്ങളുടെ വിരസത ഒഴിവാക്കി, കുട്ടികൾക്ക് ആവേശകരമായൊരു അനുഭവം പകരുന്ന നിരവധി സവിശേഷതകൾ ഈ കൗണ്ടറുകൾക്കുണ്ട്.
സ്വന്തമായി പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്യാനുള്ള അവസരമാണ് പ്രധാന സവിശേഷത
കുട്ടികൾക്കായി പ്രത്യേക കോൾ സെന്റർ
——————————————————————
കുട്ടികളുടെ യാത്ര നടപടികളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആരംഭിച്ച പ്രത്യേക കോൾ സെന്ററിനും മികച്ച സീകാര്യത . ദുബൈ വിമാനത്താവളങ്ങളിലെ കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടറുകളുടെ വിജയകരമായ തുടർച്ചയായാണ് ഈ സേവനം ഒരുക്കിയത്. യുവ യാത്രികരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനും അവരുമായി ബന്ധപ്പെട്ട സേവനങ്ങളെക്കുറിച്ച് അധികൃതരുമായി സംവദിക്കാനും അവബോധം നൽകാനും ലക്ഷ്യമിട്ടാണ് ജി ഡി ആർ എഫ് എ ഈ പ്രത്യേക സർവീസ് ആരംഭിച്ചത്.ആമർ കോൾ സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 8005111 (യുഎഇയ്ക്കുള്ളിൽ നിന്ന്) അല്ലെങ്കിൽ +97143139999 (യുഎഇയ്ക്ക് പുറത്തുനിന്ന്) വഴിയാണ് ഈ പ്രത്യേക ലൈൻ കുട്ടികൾക്ക് ലഭ്യമാകുന്നത്. കുട്ടികൾക്കുള്ള ലൈനിലേക്ക് വിളിക്കുന്നവർക്ക് ഇംഗ്ലീഷിൽ വിവരങ്ങൾ ലഭിക്കാൻ 3-ഉം അറബിയിൽ വിവരങ്ങൾ ലഭിക്കാൻ 4-ഉം ഡയൽ ചെയ്യണം. ഇതിനോടകം 7 മുതൽ 12 വയസ്സുവരെയുള്ള ആയിരക്കണക്കിന് കുട്ടികളിൽ നിന്ന് കോളുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.