52 പദ്ധതികൾ, 720 കോടി ദിർഹം നിക്ഷേപം, ഷാർജ വൻ കുതിപ്പിൽ
ഷാർജ |ഷാർജയുടെ വളർച്ചയിൽ നിർണായകമായ നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും തൊഴിലവസര സൃഷ്ടിയുടെയും കണക്കുകൾ പുറത്ത് വിട്ട് ഷാർജ നിക്ഷേപവികസന അതോറിറ്റി (ശുറൂഖ്). ഷാർജയുടെ വിവിധഭാഗങ്ങളിൽ 52 പദ്ധതികളിലൂടെ ആറ് കോടി ചതുരശ്ര അടി വിസ്തൃതിയിൽ ഭൂമി വികസിപ്പിക്കുകയും ഇതിനായി 720 കോടി ദിർഹം ചെലവഴിക്കുകയും ചെയ്തു . തദ്ദേശീയരും പ്രവാസികളുമായ ജനങ്ങൾക്ക് ഒരേപോലെ അടുപ്പം തോന്നുന്നതും ആസ്വദിക്കാനുമാവുന്ന വിനോദകേന്ദ്രങ്ങൾ, സുസ്ഥിരവികസന ആശയങ്ങളിൽ ഊന്നിയുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾ, കലയെയും സാംസ്കാരികപ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രങ്ങൾ, ഇമറാത്തി പാരമ്പര്യവും ചരിത്രവും സംരക്ഷിക്കാനുള്ള പ്രത്യേക ദൗത്യങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്നതാണ്ശുറൂഖിന്റെ വികസനകാൽപ്പാടുകൾ.
ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശങ്ങളിലും ആശയങ്ങളിലുമൂന്നിയാണ് ശുറൂഖിന് ഈ നേട്ടം കൈവരിക്കാനായാതെന്ന് ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു.
ആരംഭം തൊട്ടുതന്നെ നിക്ഷേപകേന്ദ്രീകൃതമായ വികസന അതോറിറ്റി എന്നതിലപ്പുറം വേറിട്ട കാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കാൻ ശുറൂഖിന് ആയിട്ടുണ്ടെന്ന് സി ഇ ഓ അഹമ്മദ് അൽ ഖസീർ പറഞ്ഞു
ഖോർഫക്കാൻ ബീച്ച്, അൽ ഹീറ ബീച്ച്, അൽ മജാസ് വാട്ടർഫ്രണ്ട്, അൽ ഖസ്ബ, അൽ മുൻതസ പാർക്ക്, ഫ്ലാഗ് ഐലൻഡ്, കൽബ ബീച്ച് എന്നിങ്ങനെ, ഷാർജയുടെ വിനോദസഞ്ചാര മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ 18 വിനോദ പദ്ധതികൾ രൂപം കൊണ്ടിട്ടുണ്ട്. 87കോടി ദിർഹം ചെലവഴിച്ചാണ് ഈ പദ്ധതികളൊരുക്കിയത്. കലാ-സാംസ്കാരിക പ്രവർത്തനങ്ങളും അതിലൂന്നിയുള്ള വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാനായി 44.7 കോടി ചെലവഴിച്ച് അൽ നൂർ ഐലൻഡ്, ഹാർട്ട് ഓഫ് ഷാർജ, മറായ ആർട് സെന്റർ എന്നീ കേന്ദ്രങ്ങളുമൊരുക്കി. വായനയും ചരിത്രവും സാഹസിക വിനോദസഞ്ചാരവുമെല്ലാം സമ്മേളിക്കുന്ന മെലീഹ ദേശീയോദ്യാനം, ഹൗസ് ഓഫ് വിസ്ഡം ലൈബ്രറി എന്നിവയും നേട്ടങ്ങളുടെ പട്ടികയിലുള്ളതാണ്.