യൂസുഫലി 15 കോടി ദിർഹം സംഭാവന ചെയ്തു
അബൂദബി l യുഎഇയിലെ അനാഥരായ കുട്ടികളെ പിന്തുണയ്ക്കുന്നതിനും സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനുമായി സുസ്ഥിരമായ ഒരു എൻഡോവ്‌മെന്റ് ഫണ്ട് സൃഷ്ടിക്കുന്നതിനായി ആരംഭിച്ച മദർ ഓഫ് ദി നേഷൻ എൻഡോവ്മെന്റ് ഫോർ ഓർഫൻസിലേക്ക് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാൻ എം എ യൂസുഫലി 15കോടി ദിർഹം (371 കോടി രൂപ) സഹായം കൈമാറി.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം അബുദബി ഔഖാഫ് നേതൃത്വം നൽകുന്ന പദ്ധതിയാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്മെന്റ് ഫോർ ഓർഫൻസ്. അനാഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക ശാക്തീകരണം എന്നിവ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനും മികച്ച ഭാവി ഉറപ്പാക്കാനുമായാണ് പദ്ധതി. യുഎഇയിലെ കുടുംബ-ശിശുക്ഷേമ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന പദ്ധതി കൂടിയാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്”. നിരവധി കുരുന്നുകളുടെ ജീവിതത്തിന് വെളിച്ചമേകുന്ന ഈ പദ്ധതിയിലേക്കാണ് യൂസഫലിയുടെ പിന്തുണ.
52 വർഷമായി അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന തനിക്ക്, അബുദബി ഭരണാധികാരിയും യുഎഇ പ്രസിഡൻ്റുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താല്പര്യപ്രകാരം നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് എം.എ യൂസുഫലി പറഞ്ഞു. യുഎഇയുടെ ജീവകരുണ്യപ്രവർത്തനങ്ങളുടെ മഹത്വം എടുത്തുകാട്ടുന്നതാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’ പദ്ധതി. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും, മാനുഷിമൂല്യങ്ങളുടെയും ജീവകാരുണ്യത്തിന്റെയും പ്രതീകമായ രാഷ്ട്രമാതാവ് ഫാത്തിമ ബിൻത് മുബാറക്കും മുന്നോട്ടുവച്ച കാരുണ്യത്തിന്റെ പാത പ്രതിഫലിക്കുന്നതാണ് പദ്ധതിയെന്നും നിരവധി കുട്ടികളുടെ ജീവിത്തിന് വെളിച്ചമേകുന്നുവെന്നും യൂസഫലി പറഞ്ഞു.
അബുദബി ഔഖാഫിന്റെ മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ പദ്ധതിയാണ് അനാഥരായ കുട്ടികൾക്കായി നടപ്പാക്കുന്നത്. സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണ സംവിധാനവും പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസവും അടിസ്ഥാനസൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. ദാനധർമ്മങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.
0 9 1 minute read




