ദുബൈlഓർമ സാഹിത്യോത്സവത്തിന് ഉജ്വല തുടക്കം.ഞായർ വൈകുന്നേരം വരെ നീണ്ടു നിൽക്കും.മൂന്നു വേദികളിലായി 20 ലേറെ വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ‘ഓർമ’ ഭാരവാഹികൾ അറിയിച്ചു. മലയാള സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളിൽ നിന്നുള്ള പ്രമുഖർ എത്തിയിട്ടുണ്ട്. അഭൂതപൂർവമായ ജന പങ്കാളിത്തമാണ് ആദ്യ ദിവസം തന്നെ ദുബൈ ഫോക്‌ലോർ അക്കാദമി ഹാളിൽ കണ്ടത്. ആദ്യ സെഷനിൽ ഡയസ്പോറ കഥകൾ ചർച്ച ചെയ്തു.ബെന്യാമിൻ മുഖ്യാതിഥിയായി.കെ എം അബ്ബാസ് മോഡറേറ്ററായി. പ്രമുഖ വാഗ്മിയും സാംസ്‌കാരിക പ്രവർത്തകനുമായ സുനിൽ പി ഇളയിടം, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, പ്രമുഖ മാധ്യമപ്രവർത്തകൻ നികേഷ് കുമാർ, യുവ എഴുത്തുകാരി ജിൻഷ ഗംഗ എന്നിവർ പ്രധാന അതിഥികളായി എത്തി. യു എ ഇ യിലെ വിവിധ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ പ്രതിനിധീകരിച്ച് 90 ഓളം സംവാദകരും വിവിധ വേദികളിൽ എത്തും. കഥ, കവിത, നോവൽ, ലോകസാഹിത്യം, സംസ്കാരം, ശാസ്ത്രം, ലിംഗ സമത്വം, സ്ത്രീ, സംരംഭകത്വം, നാടകം, ചലച്ചിത്രം, ഫോട്ടോഗ്രഫി, മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ തുടങ്ങി സമസ്തമേഖലകളെയും സംബന്ധിച്ച വിവിധ വിഷയങ്ങൾ ഈ രണ്ടു ദിവസങ്ങളിൽ സാഹിത്യോത്സവം ചർച്ച ചെയ്യും. കുട്ടികൾക്കായി പ്രത്യേകം സാംസ്‌കാരിക വേദിയും സാഹിത്യോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്നതാണിത്. രജിസ്റ്റർ ചെയ്ത് മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സാഹിത്യ അക്കാദമിയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. ഫെബ്രുവരി 16 ന് വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെ സാഹിത്യോത്സവം സമാപിക്കും. സമാപന സമ്മേളനത്തിൽ വെച്ചു ബോസ് കുഞ്ചേരി സാഹിത്യ പുരസ്‌കാരം ജേതാക്കൾക്ക് സമ്മാനിക്കും എന്ന് സംഘാടകർ അറിയിച്ചു
0 17 1 minute read