മംഗളൂരുവിൽ യുവാവിനെ
പട്ടാപ്പകൽ വെട്ടിക്കൊന്നു
മംഗളൂരു: ബണ്ട്വാൾ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ അദ്ദൂർ കോൽത്തമജലുവിനടുത്ത് ചൊവ്വാഴ്ച പട്ടാപ്പകൽ രണ്ടംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു.ഒപ്പമുണ്ടായിരുന്നയാൾക്ക് പരിക്കേറ്റു.
കോൾട്ടമജലു ബെള്ളൂർ സ്വദേശി അബ്ദുൾ ഖാദറിന്റെ മകൻ അബ്ദുൽറഹ്മാനാണ് (38) മരിച്ചത്. ഇംതിയാസിനാണ് പരിക്ക്.
കോൽത്തമജലുവിൽ പിക്ക്-അപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടെ ബൈക്കിൽ എത്തിയ അക്രമികൾ ഇരുവരെയും വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നാണ്
പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.പൊടുന്നനെ ആക്രമണം നടത്തി ഉടൻ സ്ഥലംവിട്ടു.
ഗുരുതരമായി പരിക്കേറ്റ അബ്ദു റഹ്മാനെ ദേർളക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും
മരിച്ചു.
അക്രമത്തിന് പിന്നിലെ കാരണം അറിവായിട്ടില്ലെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് എൻ.യതീഷ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി
ദേർളക്കട്ട ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബണ്ട്വാൾ ഡിവൈഎസ്പിയുടെ
നേതൃത്വത്തിൽ അന്വേഷണം
ആരംഭിച്ചതായി എസ്.പി അറിയിച്ചു.
ആശുപത്രി പരിസരത്ത്
സംഘർഷം
മംഗളൂരു: അക്രമത്തിൽ
കൊല്ലപ്പെട്ട യുവാവിനേയും
പരിക്കേറ്റയാളേയും പ്രവേശിപ്പിച്ച
ദേർളക്കട്ടയിലെ ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ
രൂപപ്പെട്ടു.പ്രത്യേക സമുദായത്തിൽപ്പെട്ടവർ
പ്രാദേശിക നേതാക്കളെ വളഞ്ഞ്
ജീവനും സ്വത്തിനും സംരക്ഷണം
ലഭിക്കാത്തതിൽ പ്രതിഷേധിച്ചു.
പൊലീസ് എത്തിയാണ് രംഗം
ശാന്തമാക്കിയത്.
ആശുപത്രി പരിസരത്തെ
സംഘർഷം
ക്രമസമാധാനം,നിയമവാഴ്ച
ഉറപ്പുവരുത്തും-മന്ത്രി റാവു
മംഗളൂരു: ബണ്ട്വാളിലെ കൊളത്തമജലുവിനടുത്ത് നടന്ന അബ്ദുൾ റഹ്മാൻ എന്ന യുവാവിന്റെ കൊലപാതകത്തെ ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു ശക്തമായി അപലപിച്ചു.
സംഭവത്തെത്തുടർന്ന് മന്ത്രി
ഡിജിപിയുമായും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായും ഫോണിൽ ചർച്ച നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് കർശനവും ഉചിതവുമായ നിയമനടപടി സ്വീകരിക്കാൻ മന്ത്രി അവർക്ക് നിർദേശം നൽകി.
ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണറുമായും പൊലീസ് സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. പ്രദേശത്ത് ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണം.